തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ വിറ്റുവരവ്.
വിൽപ്പനയിൽ 2.85 കോടി രൂപയുമായി തൃശൂർ ജില്ല ഒന്നാമതെത്തി. 1.62 കോടി രൂപയുടെ വിൽപ്പനയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാമതുമെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണവിപണിയിലെത്തിയത്. ഇതിലൂടെ 8.91 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ച് 1.16 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി.